Wednesday, 23 June 2010

അശ്രദ്ധ ദിനം

പതിവു പോലെ അമ്മ എന്നോട് സവോളയും പുതിനയും ഇറച്ചിയും ഇഞ്ചിയും മേടിക്കുവാന്‍ പറഞ്ഞു. പിറകില്‍ കാറ്റില്ലാത്ത സൈക്കിളിലാണ് പോയത്. അരക്കിലോമീറ്റര്‍ കാണും വീട്ടില്‍ നിന്ന് കടയിലേയ്ക്കു പോകാന്‍. ഞാന്‍ കടക്കാരന്റെയടുത്തുപോയി പറഞ്ഞു: ‘എനിയ്ക്ക് ഒരു കിലോ സവോളയും നൂറു ഗ്രാം ഇഞ്ചിയും നൂറു ഗ്രാം പുതിനയും എടുത്തുവെച്ചേക്കൂ’.
എന്നിട്ട് ഞാന്‍ ഹൈവേ ക്രോസ് ചെയ്ത് കോഴിയിറച്ചി വാങ്ങി. മടങ്ങിവന്ന് പച്ചക്കറിക്കടക്കാരനോട് ചോദിച്ചു: ‘എല്ലാം എടുത്തുവെച്ചോ?’
അയാള്‍ പറഞ്ഞു: ‘വെച്ചു’.
ഞാന്‍ പണവും കൊടുത്ത് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു: ‘സഞ്ചിയില്‍ ഇറച്ചിയും പുതിനയുമില്ലല്ലോ’.
ഒരടിയും തന്ന് അമ്മയെന്നെ കടയിലേക്ക് പറഞ്ഞുവിട്ടു.ഞാന്‍ കരഞ്ഞാണ് പോയത്. കടയിലെത്തി. ഞാന്‍ കടക്കാരനോടു ചോദിച്ചു: ‘ആ കവറില്‍ പുതിനയില്ലായിരുന്നു’.
കടക്കാരന്‍ മറുപടി നല്‍കി: ‘പത്തുരൂപ തരൂ, ഞാന്‍ പുതിന തരാം’.
പക്ഷേ എന്റെ കയ്യില്‍ രൂപ ഇല്ലായിരുന്നു. പോക്കറ്റില്‍ പണമുണ്ടായിരുന്ന കാര്യം ഞാന്‍ ഓര്‍ത്തില്ലായിരുന്നു. ഞാന്‍ അറിയാതെ ചേനകള്‍ക്കടുത്തു സൂക്ഷിച്ചു നോക്കി. അദ്ഭുതമെന്നു പറയട്ടെ, ഒരു പത്തു രൂപയിരിക്കുന്നു. അതെടുത്ത് കടക്കാരനു കൊടുത്ത് പുതിനയും വാങ്ങി മടങ്ങും വഴി എന്റെ പോക്കറ്റിലുണ്ടായിരുന്ന പത്തുരൂപയെക്കുറിച്ചോര്‍ത്തു. ഞാന്‍ ആ രൂപയെടുത്ത് കൊതിയോടെ തനിയെ പറഞ്ഞു: ഹായ്! എനിക്കു നാളത്തേയ്ക്കു വേണ്ടിയുള്ള ബോള്‍ ഐസ് ക്രീമിനു രൂപയായി’.
ഞാന്‍ വീട്ടില്‍ ചെന്നു. പുതിന കാണിച്ചപ്പോള്‍ അമ്മ എന്നെ അടിക്കാന്‍ തുടങ്ങി. ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയോട് ചോദിച്ചു: ‘എന്തിനാണമ്മേ എന്നെ അടിക്കുന്നത്?’
അപ്പോള്‍ അമ്മ എന്നെ മരക്കഴുതയെന്നൊക്കെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ‘എടാ, വൃത്തികെട്ടവനേ, ഉണങ്ങിച്ചീഞ്ഞ പുതിനയാണോടാ കൊണ്ടുവന്നത്?’
ഒരടിയും തന്ന് അമ്മ പറഞ്ഞു: ‘എടാ ഈ പുതിന ആ കടക്കാരനു കൊടുത്തിട്ടു പറയണം, ഞങ്ങള്‍ക്കീ ചീഞ്ഞ പുതിന വേണ്ട, പത്തുരൂപ തിരികെ തന്നേക്കാന്‍. അതുപോലെ, ചിക്കനെവിടെ?’
‘അതു പച്ചക്കറിക്കടയിലുണ്ട്. ഞാന്‍ ഇപ്പോ പോയി കൊണ്ടുവരാം’

കാറ്റില്ലാത്ത സൈക്കിളില്‍ ഞാന്‍ വീണ്ടും കടയിലേയ്ക്ക്.

ഇതാണെന്റെ അശ്രദ്ധദിനം.

***** ***** ***** *****

Friday, 18 June 2010

ടെര്‍മിനേറ്റര്‍ മരങ്ങള്‍

സമയം 9.30.
അച്ഛന്‍ പാഠപുസ്തകം എടുക്കാന്‍ പറഞ്ഞു. ഞാന്‍ എടുത്തുകൊണ്ടുവന്നത് സയന്‍സായിരുന്നു. അച്ഛന്‍ ചോദിച്ചു: ‘ടെര്‍മിനേറ്റര്‍ സീഡ് എന്നാല്‍ എന്താണ്?‘
ഞാന്‍ പറഞ്ഞു: ‘ആ വിത്ത് മുളച്ച് വലുതായാല്‍ അതില്‍ നിന്നുണ്ടാകുന്ന വിത്ത് മുളക്കില്ല.‘
അപ്പോഴാണ് അമ്മ വന്നത്. അമ്മയും അച്ഛനും അങ്ങനെ കുറച്ചു നേരം സംസാരിച്ചുകൊണ്ടിരുന്നു.
പെട്ടന്നു ഞാന്‍ ഇടയ്ക്കു കയറിപ്പറഞ്ഞു: ‘ഒരു കുഴപ്പം കൂടിയുണ്ട്.‘
അച്ഛന്‍ ചോദിച്ചു: ‘എന്താണത്?‘
ഞാന്‍ പറഞ്ഞു: ‘ഈ ടെര്‍മിനേറ്റര്‍ സീഡില്‍ നിന്ന് ഉണ്ടാകുന്ന വിത്ത് വലുതായി മരമായാല്‍ അതില്‍ നിന്ന് ഓക്സിജന്‍ കിട്ടില്ല.‘
അപ്പോള്‍ അമ്മ എന്നെ മരക്കഴുതയെന്നു വിളിച്ചു.
അപ്പോള്‍ എന്റെ ചിന്തയില്‍ വന്നത്- എത്ര പേര്‍ സൂര്യാഘാതം വന്നു മരിച്ചു? മരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ലേ ഓസോണ്‍ പാളി തകര്‍ന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലേയ്ക്ക് പ്രവേശിക്കുന്നത്? അതു കൂടാതെ എത്ര അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് കൂടുന്നത്? എത്ര അളവ് ഓക്സിജനാണ് കുറയുന്നത്? മരങ്ങള്‍ക്കു മാത്രമേ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറയ്ക്കാനും ഓക്സിജന്‍ കൂട്ടാനും കഴിയുള്ളൂ. എന്തു ക്രൂരതയാണ് നമ്മള്‍ ഭൂമിയോട് ചെയ്യുന്നത്?

Sunday, 29 November 2009

എന്റെ നിരീക്ഷണം 2

ഞാന്‍ 5 എ യിലാണ്‍ പഠിക്കുന്നത്. ഞങ്ങളുടെ ക്ലാസ്സില്‍ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിക്കുന്നത് സുകുമാരന്‍ സാറാണ്. സാറ് കുട്ടികളെ വെറുതെ അടിയ്ക്കും. ചൂരല്‍ വടി കൊണ്ടാണ് അടി. അതുകൊണ്ട് ഞങ്ങള്‍ക്ക് ആ സാറു പഠിപ്പിക്കുന്ന സബ്ജക്റ്റ് ഇഷ്ടമല്ല. ബുധനാഴ്ച സാറ് ഇല്ലാത്തതാണ്. അന്നു ഞാന്‍ ഇപ്രകാരം ചിന്തിച്ചു. നാളെ സാറു വന്നിരുന്നെങ്കില്‍... എന്നാല്‍ വ്യാഴാഴ്ച സാറു വന്നില്ല. സാറു ലീവായിരുന്നു. ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമാണ്. വിചാരിക്കുന്നത് സംഭവിക്കില്ല.അതുകൊണ്ട് എന്റെ ജീവിതത്തില്‍ ഇങ്ങനെ പലതും നടന്നിട്ടുണ്ട്. എന്നുവച്ച് നാളെ ഞാന്‍ കോടീശ്വരന്‍ ആവില്ല എന്നു പറഞ്ഞാല്‍ സംഭവിക്കുമോ.
പിന്നെ ഇത് എഴുതിക്കഴിഞ്ഞ് ഞാന്‍ വേറെ നിരീക്ഷണം നടത്തി. ചിന്തിക്കുന്നതൊന്നും സംഭവിക്കില്ല.
കാരണം...
എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. സമയാസമയത്തു നടക്കുന്ന കാര്യങ്ങള്‍ ആര്‍ക്കാണ് പറയാന്‍ പറ്റുക ?
അല്ല പിന്നെ-

Sunday, 15 November 2009

എന്റെ നിരീക്ഷണം

ആരെങ്കിലും ഒരാളോട് എന്തെങ്കിലും ചോദിച്ചാല്‍ അയാള്‍ തരില്ല. എനിക്കുവേണ്ട എന്നു പറഞ്ഞാല്‍ അതു കിട്ടും. ഉദാഹരണത്തിന് എന്റെ അനിയനെ പോലെ. അനിയന്‍ വേറെ ഒരു ടൈപ്പാണ്. അകത്തു കയറാന്‍ പറഞ്ഞാല്‍ കയറില്ല. കയറണ്ട എന്നു പറഞ്ഞാല്‍ കയറും.
നല്ല മനുഷ്യരാണെങ്കില്‍ ഉടനടി അനുസരിക്കും.
എന്റെ നിരീക്ഷണം:
വിപരീതത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണ് ഈ ഭൂമി.

Sunday, 8 November 2009

വാഗമണ്‍ യാത്ര (പരട്ടയാത്ര)

വാഗമണ്‍ യാത്ര ഒരു ചീഞ്ഞ യാത്രയായിരുന്നു. ബസ്സില്‍ ബഹളവും ശബ്ദവും കാരണം എനിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതും അരൂരില്‍ നിന്ന്‍ കുറേ ദൂരമുണ്ട് വാഗമണ്ണില്‍ എത്താന്‍. തിരിച്ചു വരുമ്പോള്‍ മൈക്കിന്റെ ശബ്ദം കാരണം ആ മൈക്ക് ഒടിച്ചു കളയാന്‍ തോന്നി.
എന്നാല്‍ അതു ചെയ്യാന്‍ പറ്റുമോ? ഇല്ല.
കാഴ്ച കണ്ടിരിക്കാന്‍ പറ്റുമോ? ഇല്ല.
ഉറങ്ങാന്‍ പറ്റുമോ ? ഇല്ല.
ഇടയ്ക്ക് വണ്ടി നില്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്.
മൈക്കിന്റെ ശബ്ദം കേള്‍ക്കുന്നതിനു പകരം വീട്ടില്‍ ഇരിക്കേണ്ടതായിരുന്നു.
വേണം എന്നു പറഞ്ഞാല്‍ തരില്ല.
വേണ്ട എന്നു പറഞ്ഞാല്‍ തരും.
ഇതാണ് എല്ലാവരുടേയും സ്വഭാവം.
പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്ക്.