Wednesday 16 April 2014

ആട്ടിടയനും ചെന്നായയും

പണ്ട് പണ്ട് ഒരു ആട്ടിടയൻ ഉണ്ടായിരുന്നു. അവന്റെ പേർ അച്ചുതൻ വീട്ടിൽ രാമൻ നായർ.
അവന്റെ പണി ആടുകളെ മേയ്ക്കുന്നതാണ്. ഒരു ദിവസം അവൻ തമാശയ്ക്ക് 'ഹയ്യോ ചെന്നായ
വരുന്നേ' എന്ന് കൂവി. കൂവൽ കേട്ടതും ആൾക്കാർ ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റുമായി
വന്നു. ചെന്നായയെ കാണാഞ്ഞ് അവർ അരിശത്തോടെ തിരിച്ചുപോയി. രാമൻ നായർ
ഇതുകണ്ട് ഊറിച്ചിരിച്ചു.

അടുത്ത ദിവസവും  അവൻ ഇതുതന്നെ ചെയ്തു. പക്ഷെ ഇത്തവണ രണ്ടുപേർ മാത്രമേ ഹോക്കി
സ്റ്റിക്കും ക്രിക്കറ്റ് ബാറ്റുമായി വന്നുള്ളൂ. അവർ തലേന്നു വന്നവരുടെ കൂട്ടത്തിൽ ഇല്ലായിരുന്നു.
അവരും അരിശത്തോടെ തിരിച്ചുപോയി. രാമൻ നായർ ഇത്തവണയും ഊറിച്ചിരിച്ചു.

രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞ് ഒരു ചെന്നായ ശരിക്കും വന്നു. അവൻ ആടുകളുടെ രോമം
മാത്രമേ ബാക്കി വച്ചുള്ളൂ. പക്ഷെ, ഇത്തവണ രാമൻ നായർ ചെന്നായ വരുന്നേ എന്ന് വിളിച്ചുകൂവിയില്ല.

കാരണം, അവൻ ആട്ടിടയനും ചെന്നായയും എന്ന കഥ വായിച്ചിട്ടുണ്ടായിരുന്നു.


***********                                                        *******************

Tuesday 8 April 2014

മണ്ണാങ്കട്ടയും കരിയിലയും

ഒരു ദിവസം മണ്ണാങ്കട്ടയും കരിയിലയും മുറ്റത്തു കളിക്കുകയായിരുന്നു. പെട്ടന്നൊരു കാറ്റു വന്നു. മണ്ണാങ്കട്ട കരിയിലയുടെ പുറത്തു കയറിയിരുന്നു. കുറച്ചുകഴിഞ്ഞ് കാറ്റു ശമിച്ചു. അവർ കളി തുടർന്നു. അല്പം കഴിഞ്ഞ് മഴ വന്നു. കരിയില മണ്ണാങ്കട്ടയുടെ പുറത്തു കയറിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ കാറ്റും മഴയും ഒരുമിച്ചു വന്നു.

അപ്പോൾ ഇരുവരും വീട്ടിൽ കയറി പോയി.

************                                                      ****************

Friday 6 July 2012

എന്റെ ആട്


ഒരു ദിവസം രാവിലെ ഞാൻ അലസമായി നടക്കുന്നു. അപ്പോൾ അയൽ വീട്ടിൽ നിന്ന് ഒരു കരച്ചിൽ ഞാൻ കേട്ടു. പക്ഷെ എന്താണെന്ന് മനസിലായില്ല. ഞൻ ഒന്നുകൂടി ശ്രദ്ധിച്ചു. അത് ഒരു ആടിന്റെ കരച്ചിൽ ആയിരുന്നു. അപ്പോഴാണ് എനിക്ക് ഒരു ആശയം ഉദിച്ചത്. എനിക്കും ഒരു ആടുണ്ടായിരുന്നെങ്കിൽ!
ഞാൻ അത് അമ്മയുടെ അടുത്തു ചോദിച്ചു: 'അമ്മേ, എനിക്ക് ഒരു ആടിനെ വാങ്ങിത്തരുമോ?'
അമ്മ പറഞ്ഞു: 'നോക്കട്ടെ'.
പിറ്റേന്ന് അമ്മൂമ്മ വിളിച്ചിട്ട് പറഞ്ഞു: 'എടീ നിനക്ക് ആടിനെ വേണോ?'
അപ്പോൾ അമ്മ പറഞ്ഞു: 'ഇന്നലെ മന്നു പറഞ്ഞു ഒരു ആടിനെ വേണം എന്ന്, എത്രയാ വില?'
അമ്മൂമ്മ:'പറയാം. ആദ്യം ഇവിടെ വന്ന് ആടിനെ നോക്ക്. പെണ്ണാടാണ്.'
'ആ ശരി' എന്നു പറഞ്ഞ് അമ്മ കട്ട് ചെയ്തു. പിറ്റേന്നു തന്നെ ഞാനും അമ്മയും ചേർന്ന് ഒരു ഓട്ടോയിൽ കഞ്ഞിക്കുഴിയിൽ പോയി 1400 രൂപ കൊടുത്ത് ആടിനെ വാങ്ങി. അതിനെ ഞങ്ങൾ എങ്ങനെയൊക്കെയോ ഓട്ടോയിൽ കയറ്റി.
ക്ഷമിക്കണം, വഴിയിൽ വച്ച് ഞങ്ങളുടെ ആട് ഓട്ടോയിൽ മൂത്രമൊഴിച്ചു. പിന്നെ വീട്ടിൽ വന്ന് പ്ലാവിൻ മരത്തിൽ നിന്ന് 2, 3 കുല ഇല പറിച്ച് ആടിന് കൊടുത്തു.
ആടിന് ഇല കൊടുക്കാൻ തന്നെ ഞാനും അനിയൻ ആരുണിയും ഇടി

 
പിറ്റേ ദിവസം വീട്ടിൽ വെള്ളം കോരാൻ വന്ന ഒരു ചേച്ചി ചോദിച്ചു: 'പുതിയ ആടിനെ മേടിച്ചോ?'
'ഇല്ല', ഞാൻ പറഞ്ഞു.
'പിന്നെ ആ ആട് നിങ്ങടെ അല്ലേ?
'അതെ'.
'പിന്നെ എന്താണ്?'
അപ്പോൾ ഞാൻ-'അതല്ല, “പുതിയത്" എന്നു പറയാൻ ഇതിനു മുൻപ് വേറെ ആടിനെ മേടിച്ചിട്ടില്ല, അതുകൊണ്ടാ'.
ആ ചേച്ചി പറഞ്ഞു:' നാളെ കറുത്ത വാവാ. ആടിനെ എണ ചേർക്കാൻ വേണമെങ്കിൽ വരാം'.
'ശരി', ഞാൻ പറഞ്ഞു: എത്രയാ രൂപ?'
'നൂറ്'.
ഞാൻ അമ്മയുടെ അടുത്തു ചെന്ന് കാര്യം പറഞ്ഞു. 'ശരി' എന്ന് അമ്മയും പറഞ്ഞു.
പിന്നെ 2 മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ആട്, അതായത് എന്റെ പ്രിയപ്പെട്ട 'ആട്ടു' (എന്റെ ആടിന്റെ ചെല്ലപ്പേർ)വിനെയും കൊണ്ട് ഞാൻ മുൻപു പറഞ്ഞ ചേച്ചിയുടെ വീട്ടിൽ പോയി. അവിടെ കൊടുത്തിട്ട് മടങ്ങി. എന്നിട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ നൂറു രൂപയും കൊടുത്ത് ആട്ടുവിനേയും കൊണ്ട് തിരിച്ചു പോന്നു. അന്ന് ആഗസ്ത് 16.
അമ്മ: ' ഇനി ആട് പ്രസവിക്കാൻ 5 മാസം എടുക്കും' എന്നു പറഞ്ഞപ്പോൾ 'ഇത്രയും ഉണ്ടോ' എന്നു ചോദിച്ചു.
പിന്നെ മാസങ്ങൾ കടന്നു. പാവത്തിന് ബോറ് അടിച്ചിട്ട് വയ്യായിരുന്നു. എപ്പോഴും എവിടെയെങ്കിലും ചുറ്റിപ്പറ്റിയിരിക്കും. പിന്നെ ഡിസംബർ 25 ആയി. എന്റെ അച്ഛന്റെ ചേച്ചിയുടെ ഫാമിലിയും പിന്നെ അപ്പൂപ്പനും ഞാനും പിന്നെ അമ്മൂമ്മയും കൂടി തിരുപ്പതിമ്പലത്തിൽ പോയി തിരിച്ചു വരുന്ന ട്രെയിനിൽ ചേച്ചിയ്ക്ക് ഒരു കോൾ സംസാരിച്ചിട്ട് കട്ട് ചെയ്തു. ഞാൻ എന്താണ് എന്നു ചോദിച്ചു.
'നിന്റെ ആട്ടു പ്രസവിച്ചു'.
'എന്തു കുട്ടികളാ?'
'ആൺകുട്ടികൾ, 2 എണ്ണം'.
എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യായിരുന്നു. എങ്ങനെയെങ്കിലും അവിടെ എത്തിയാൽ മതിയായിരുന്നു. അവിടെ എത്തിയപ്പോൾ വിറകു പുരയിൽ അമ്മയുടെ മുല കുടിക്കുന്ന രണ്ടു പിഞ്ച് ആട്ടിൻ കുട്ടികൾ. ഒരെണ്ണം വെള്ളയും മറ്റേത് ബ്രൗണും. അതുകൊണ്ട് ഞാൻ അവർക്ക് പേരിട്ടു: വൈറ്റി & ബ്രൗണി
 
ഞാൻ ആട്ടൂ എന്നു വിളിച്ചപ്പോൾ അവൾ ശ്രദ്ധിക്കുന്നില്ല
ദിവസങ്ങൾ കടന്നുപോയി. വൈറ്റിയും ബ്രൗണിയും വീടിനകത്തു ഭയങ്കര കളി. ഇതു കണ്ടപ്പോൾ എനിക്കു സന്തോഷമായി.
അങ്ങനെയിരിക്കെയാണ് കാലൻ കയറി വന്നത്. പുലർച്ചെ ഏകദേശം മൂന്നു മണി. അപ്പൂപ്പൻ വന്നു കോളിംഗ് ബെല്ലടിച്ചു. കുറച്ചു കഴിഞ്ഞ് ഞാൻ നോക്കിയപ്പോൾ അമ്മ വിഷമത്തോടെ ഇരിക്കുന്നു.
'എന്താ അമ്മേ?'
'ബ്രൗണിയെ പട്ടി കടിച്ചു'.
ഞാൻ ഓടിച്ചെന്ന് പുറത്തുപോയി നോക്കി. കഴുത്തു കടിച്ചു കീറി വച്ചിരിക്കുന്നു ഒരു കാലൻ പട്ടി. ബ്രൗണി മരണത്തിന്റെയും ജീവിതത്തിന്റേയും മുടിനാരിഴയിൽ തൂങ്ങിക്കിടക്കുന്നു. അപ്പൂപ്പൻ ഓടിപ്പോയി പച്ചില മരുന്ന് (മുറിവുണങ്ങാനുള്ള ഒറ്റമൂലി) എടുത്തു പിഴിഞ്ഞ് കഴുത്തിൽ ഇട്ടുകൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ രക്തസ്രാവം നിന്നു. പിറ്റേന്ന് അമ്മയുടെ അടുത്തു തൈയ്ക്കാൻ വരുന്ന ഒരു വെറ്ററിനറി ഡോക്ടർ തന്ന മരുന്നുപയോഗിച്ച് ക്രമേണ ബ്രൗണി രക്ഷപെട്ടു.പക്ഷേ, ഉണ്ടല്ലോ, ആടുകൾക്ക് രക്തത്തിന്റെ മണ. ഇഷ്ടമല്ല. ഈ ബ്രൗണി പോയി പാൽ കുടിക്കാൻ നോക്കുമ്പോൾ ആട്ടുതിനെ തള്ളിയിടും. അപ്പോൾ ബ്രൗണിയുടെ ഒരു കരച്ചിൽ ! ആർക്കും സഹിക്കില്ല.
പിന്നെ ക്രമേണ അവൻ ആരോഗ്യവാനായി മാറി.
കുറച്ചുനാൾ കഴിഞ്ഞ് ഒരിക്കൽ വൈറ്റിയ്ക്കും ബ്രൗണിയ്ക്കും ഒരുപോലെ മൂത്രത്തിൽ കല്ലു വന്നു. അതും സഹിച്ചു
 
പിന്നെ എട്ടു മാസം. അതുങ്ങളെ വിറ്റു.
വിറ്റതു ഞാൻ കണ്ടില്ല. കാരണം ഞാൻ സ്കൂളിൽ പോയിരുന്നു.
ഇതിനിടയിൽ ഞങ്ങൾ മരുന്നിന്, വളർത്തിയതിന് എല്ലാം പണം ചെലവാക്കിയിരുന്നു. ഏതാണ്ട് അഞ്ഞൂറു രൂപയ്ക്കുള്ള പാൽ ആട്ടു ഞങ്ങൾക്കു തന്നിട്ടുണ്ട്. പക്ഷെ അതിരില്ലാത്ത സ്നേഹവും തന്നിട്ടുണ്ട്. എന്നാണോ മിണ്ടാപ്രാണികൾ സ്വതന്ത്രരായി ജീവിക്കുന്നത്? അതീ മനുഷ്യരുള്ളിടത്തോളം നടക്കുന്ന കാര്യമല്ല. കാരണം മനുഷ്യൻ മൃഗമാണ്. ഈ എഴുതുന്ന ഞാൻ പോലും. മനുഷ്യരായി ജനിച്ചവർ എല്ലാവരും മൃഗങ്ങൾ ആണ്. ഈ ആടിനെ ഞാൻ ഈ ജന്മത്തു മറക്കില്ല.
ഇതു സത്യം.

*****                                *****                                       *****


 

Wednesday 26 October 2011

പെൺകുഞ്ഞിനെ പ്രസവിച്ചു

പണ്ടു നടന്ന ഒരു കഥയാണിത്. ഒരു ഗ്രാമത്തിൽ ഒരു പണക്കാരനും അയാളുടെ ഭാര്യയുമുണ്ടായിരുന്നു. അവർക്ക് പണമുണ്ട്, വീടുണ്ട്, ജോലിയുണ്ട്, പക്ഷേ അവർക്ക് കുട്ടികളില്ലായിരുന്നു. അമ്പലങ്ങളിൽ പൂജകൾ നടത്തി, ഗുളികകൾ കഴിച്ചു, എന്നിട്ടും കുഞ്ഞിക്കാലുകൾ കാണാൻ അവർക്കു കഴിഞ്ഞില്ല.

ഒരു ദിവസം രാത്രി അവർ ഒരു അശരീരി കേട്ടു : “നിങ്ങൾ ഒന്നിച്ച് കിടക്കൂ, വഴക്കു കൂടാതെ ജീവിക്കൂ".

അന്നു മുതൽ അവർ അങ്ങനെ ജീവിച്ചു. ഒരു ദിവസം അപ്രതീക്ഷിതമായി ഭാര്യ ഭർത്താവിനോട് പറഞ്ഞു: “ഒരു സന്തോഷകരമായ കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഞാൻ ഗർഭിണിയാണ്.”

അതു കേട്ടപ്പോൾ ഭർത്താവിന് സന്തോഷമായി. കണ്ണടച്ച് തുറക്കും മുമ്പേ പത്തു മാസം കഴിഞ്ഞു. ആ സ്ത്രീ ഒരു കുട്ടിയെ പ്രസവിച്ചു. ഒരു വെളുത്ത പെൺകുഞ്ഞ്. കുട്ടിയെ കാണാൻ അയൽക്കാരും ബന്ധുക്കളുമെല്ലാം വന്നു.

ഭാര്യയും ഭർത്താവും കൂടി പറഞ്ഞു: "ഈ പെൺകുട്ടിയെ കിട്ടാൻ കാരണം ഒരു അശരീരിയാണ് “.

ഇതു കേട്ട് വന്നവരെല്ലാവരും കൂടി ചിരിച്ചു. ഒരാൾ പറഞ്ഞു: “ നിങ്ങൾ കേട്ടത് അശരീരിയല്ല. അന്നു രാത്രി ഞങ്ങൾ ടീവി മേടിച്ചെന്ന് അറിയിക്കാൻ പുരാണസീരിയൽ ശബ്ദം കൂട്ടി വച്ചതാ".

Sunday 10 October 2010

ലാഭമോ നഷ്ടമോ?

അച്ഛന്‍ എന്നെ എപ്പോഴും പട്ടീ എന്നു വിളിക്കും. പ്രത്യേകിച്ച് കണക്കു പഠിപ്പിക്കുമ്പോള്‍. എല്ലാ ദിവസവും വൈകുന്നേരം കണക്കു പഠിപ്പിക്കുകയാണ് അച്ഛന്റെ പരിപാടി. ഇന്നലെ പഠിപ്പിച്ച കണക്ക് നോക്കണേ: അനുവും ബിനുവും മാങ്ങ വിറ്റതാണ് കണക്ക്. അനു 3 മാങ്ങ 10 രൂപയ്ക്കു വില്‍ക്കും. ബിനു 2 മാങ്ങ 10 രൂപയ്ക്കു വില്‍ക്കും. ഒരിക്കല്‍ അനുവിനു പനി പിടിച്ചപ്പോള്‍ ബിനു അനുവിന്റേയും മാങ്ങ കൂടി എടുത്ത് 20 രൂപയ്ക്ക് 5 വച്ചു വിറ്റു. അപ്പോള്‍ ലാഭമോ നഷ്ടമോ?

ഞാന്‍ പറഞ്ഞു: ‘ആ‘

അതു കേട്ടതും അച്ഛന്‍ എന്നെ അടിച്ചു. പട്ടീ അന്നും വിളിച്ചു.

അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു: ലാഭമോ നഷ്ടമോ വരുന്നത് അനുവിന് അല്ലെങ്കില്‍ ബിനുവിന്. അതിന് അടി കൊള്ളുന്നതും പട്ടി എന്ന വിളി കേള്‍ക്കുന്നതും ഞാന്‍.

എനിക്കെന്താണു ലാഭം?
*** *** *** ***

Wednesday 23 June 2010

അശ്രദ്ധ ദിനം

പതിവു പോലെ അമ്മ എന്നോട് സവോളയും പുതിനയും ഇറച്ചിയും ഇഞ്ചിയും മേടിക്കുവാന്‍ പറഞ്ഞു. പിറകില്‍ കാറ്റില്ലാത്ത സൈക്കിളിലാണ് പോയത്. അരക്കിലോമീറ്റര്‍ കാണും വീട്ടില്‍ നിന്ന് കടയിലേയ്ക്കു പോകാന്‍. ഞാന്‍ കടക്കാരന്റെയടുത്തുപോയി പറഞ്ഞു: ‘എനിയ്ക്ക് ഒരു കിലോ സവോളയും നൂറു ഗ്രാം ഇഞ്ചിയും നൂറു ഗ്രാം പുതിനയും എടുത്തുവെച്ചേക്കൂ’.
എന്നിട്ട് ഞാന്‍ ഹൈവേ ക്രോസ് ചെയ്ത് കോഴിയിറച്ചി വാങ്ങി. മടങ്ങിവന്ന് പച്ചക്കറിക്കടക്കാരനോട് ചോദിച്ചു: ‘എല്ലാം എടുത്തുവെച്ചോ?’
അയാള്‍ പറഞ്ഞു: ‘വെച്ചു’.
ഞാന്‍ പണവും കൊടുത്ത് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു: ‘സഞ്ചിയില്‍ ഇറച്ചിയും പുതിനയുമില്ലല്ലോ’.
ഒരടിയും തന്ന് അമ്മയെന്നെ കടയിലേക്ക് പറഞ്ഞുവിട്ടു.ഞാന്‍ കരഞ്ഞാണ് പോയത്. കടയിലെത്തി. ഞാന്‍ കടക്കാരനോടു ചോദിച്ചു: ‘ആ കവറില്‍ പുതിനയില്ലായിരുന്നു’.
കടക്കാരന്‍ മറുപടി നല്‍കി: ‘പത്തുരൂപ തരൂ, ഞാന്‍ പുതിന തരാം’.
പക്ഷേ എന്റെ കയ്യില്‍ രൂപ ഇല്ലായിരുന്നു. പോക്കറ്റില്‍ പണമുണ്ടായിരുന്ന കാര്യം ഞാന്‍ ഓര്‍ത്തില്ലായിരുന്നു. ഞാന്‍ അറിയാതെ ചേനകള്‍ക്കടുത്തു സൂക്ഷിച്ചു നോക്കി. അദ്ഭുതമെന്നു പറയട്ടെ, ഒരു പത്തു രൂപയിരിക്കുന്നു. അതെടുത്ത് കടക്കാരനു കൊടുത്ത് പുതിനയും വാങ്ങി മടങ്ങും വഴി എന്റെ പോക്കറ്റിലുണ്ടായിരുന്ന പത്തുരൂപയെക്കുറിച്ചോര്‍ത്തു. ഞാന്‍ ആ രൂപയെടുത്ത് കൊതിയോടെ തനിയെ പറഞ്ഞു: ഹായ്! എനിക്കു നാളത്തേയ്ക്കു വേണ്ടിയുള്ള ബോള്‍ ഐസ് ക്രീമിനു രൂപയായി’.
ഞാന്‍ വീട്ടില്‍ ചെന്നു. പുതിന കാണിച്ചപ്പോള്‍ അമ്മ എന്നെ അടിക്കാന്‍ തുടങ്ങി. ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയോട് ചോദിച്ചു: ‘എന്തിനാണമ്മേ എന്നെ അടിക്കുന്നത്?’
അപ്പോള്‍ അമ്മ എന്നെ മരക്കഴുതയെന്നൊക്കെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ‘എടാ, വൃത്തികെട്ടവനേ, ഉണങ്ങിച്ചീഞ്ഞ പുതിനയാണോടാ കൊണ്ടുവന്നത്?’
ഒരടിയും തന്ന് അമ്മ പറഞ്ഞു: ‘എടാ ഈ പുതിന ആ കടക്കാരനു കൊടുത്തിട്ടു പറയണം, ഞങ്ങള്‍ക്കീ ചീഞ്ഞ പുതിന വേണ്ട, പത്തുരൂപ തിരികെ തന്നേക്കാന്‍. അതുപോലെ, ചിക്കനെവിടെ?’
‘അതു പച്ചക്കറിക്കടയിലുണ്ട്. ഞാന്‍ ഇപ്പോ പോയി കൊണ്ടുവരാം’

കാറ്റില്ലാത്ത സൈക്കിളില്‍ ഞാന്‍ വീണ്ടും കടയിലേയ്ക്ക്.

ഇതാണെന്റെ അശ്രദ്ധദിനം.

***** ***** ***** *****

Friday 18 June 2010

ടെര്‍മിനേറ്റര്‍ മരങ്ങള്‍

സമയം 9.30.
അച്ഛന്‍ പാഠപുസ്തകം എടുക്കാന്‍ പറഞ്ഞു. ഞാന്‍ എടുത്തുകൊണ്ടുവന്നത് സയന്‍സായിരുന്നു. അച്ഛന്‍ ചോദിച്ചു: ‘ടെര്‍മിനേറ്റര്‍ സീഡ് എന്നാല്‍ എന്താണ്?‘
ഞാന്‍ പറഞ്ഞു: ‘ആ വിത്ത് മുളച്ച് വലുതായാല്‍ അതില്‍ നിന്നുണ്ടാകുന്ന വിത്ത് മുളക്കില്ല.‘
അപ്പോഴാണ് അമ്മ വന്നത്. അമ്മയും അച്ഛനും അങ്ങനെ കുറച്ചു നേരം സംസാരിച്ചുകൊണ്ടിരുന്നു.
പെട്ടന്നു ഞാന്‍ ഇടയ്ക്കു കയറിപ്പറഞ്ഞു: ‘ഒരു കുഴപ്പം കൂടിയുണ്ട്.‘
അച്ഛന്‍ ചോദിച്ചു: ‘എന്താണത്?‘
ഞാന്‍ പറഞ്ഞു: ‘ഈ ടെര്‍മിനേറ്റര്‍ സീഡില്‍ നിന്ന് ഉണ്ടാകുന്ന വിത്ത് വലുതായി മരമായാല്‍ അതില്‍ നിന്ന് ഓക്സിജന്‍ കിട്ടില്ല.‘
അപ്പോള്‍ അമ്മ എന്നെ മരക്കഴുതയെന്നു വിളിച്ചു.
അപ്പോള്‍ എന്റെ ചിന്തയില്‍ വന്നത്- എത്ര പേര്‍ സൂര്യാഘാതം വന്നു മരിച്ചു? മരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ലേ ഓസോണ്‍ പാളി തകര്‍ന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലേയ്ക്ക് പ്രവേശിക്കുന്നത്? അതു കൂടാതെ എത്ര അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് കൂടുന്നത്? എത്ര അളവ് ഓക്സിജനാണ് കുറയുന്നത്? മരങ്ങള്‍ക്കു മാത്രമേ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറയ്ക്കാനും ഓക്സിജന്‍ കൂട്ടാനും കഴിയുള്ളൂ. എന്തു ക്രൂരതയാണ് നമ്മള്‍ ഭൂമിയോട് ചെയ്യുന്നത്?